2009, നവംബർ 20, വെള്ളിയാഴ്‌ച

കമ്മ്യൂണിസ്റ്റുകളായ പിതാക്കന്മാരും (ശ്രീ) അവരുടെ പുത്രന്മാരും

കാരണവരുടെ ചുമ ഇന്ന് വെങ്കലത്തിലടിക്കുന്നതിനു പകരം ചെമ്പിലടിക്കുന്നതിനു തുല്യമായിരിക്കുന്നു. ആരുടെയോ ഉപദേശത്താൽ വാങ്ങിയ ദശമൂലരസായനം , ചുമ ഇപ്പോൾ മാറും എന്ന പ്രതീക്ഷയോടെ ഇടക്കിടെ എടുത്ത് കഴിക്കുന്നു. ഞങ്ങളും കഴിച്ചു എന്നു പറഞ്ഞാൽ പുലാവ്, കവി(മൌനി), ക.ക.ലേഖകനും(കാമകാര്യ ലേഖകൻ). പുലാവിനു അമ്മമ്മയുടെ മുറിയിലേക്കു നയിച്ച ഗന്ധമായാണ് ദശമൂലരസായാനം പ്രവർത്തിച്ചതെങ്കിൽ, വൈദ്യന്മാരുടെ വീട്ടിലെ സ്ത്രീ ജനങ്ങളുടെ സാമീപ്യമായാണ് ക.ക.ലേഖകനു തോന്നിയത്. കവി(മൌനി) അതിന്റെ എരിവും ചവർപ്പിന്റെയും കാരണങ്ങളും സുഖങ്ങളും അന്വേഷിക്കുമ്പോൾ അഷ്ടാംഗഹൃദയം പറയുന്ന പ്രകാരം വായുക്ഷോഭത്തിനും ഒച്ചയടപ്പിനും ശമനത്തിനായി കാരണവർ സ്പൂണിൽ തോണ്ടി വീണ്ടും രസായനം സേവിച്ചു കൊണ്ട് ചെമ്പിലടിയോടെ ചർച്ച തുടർന്നു.

പരിശോധനകൾ
ഗദ്ദാറിനെ കാത്ത് ഫ്ലാറ്റിനു താഴെ ആംബുലൻസിൽ പുലി വിശേഷങ്ങൾ കൊറിച്ചിർക്കുമ്പോഴാണ് പിറ്റേന്ന് നടക്കാനിരിക്കുന്ന സമ്മേളനത്തിൽ പ്രതിയോഗികളെ നേരിടാനുള്ള തന്ത്രങ്ങൾ പുലിക്ക് ഉപദേശിച്ചത് കാരണവരായിരുന്നു. എന്ത് ആരോപണമുന്നയിച്ചാലും തർക്കിക്കാതെ നേരിട്ട് തന്നെ പരിശോധിക്കാം എന്നു ഉറപ്പു കൊടുത്തു കൊണ്ട് നിശബ്ദ്ധനാക്കുന്ന ഒരു ലോക്കൽ കമ്മറ്റി തന്ത്രം. കാരണവർ ഓർത്തില്ല ഇതു തന്നെയാണ് അങ്ങു പി.ബി വരെ പിന്തുടരുന്നതെന്നും അവസാനം ആരോപണങ്ങൾ ഉന്നയിച്ചയാളെ എന്നന്നേക്കുമായി നിശബദ്ധനാക്കാൻ കഴിയുന്ന പരിശോധനയാണിതെന്നും. ഗദ്ദർ കയറി വന്നത് കയ്യിൽ എസ്.കെ പൊറ്റക്കാടിന്റെ മലബാറിലേക്കുള്ള തിരുവിതാംകൂറില്‍ നിന്നുള്ള കുടിയേറ്റത്തിന്റെ പശ്ചാത്തലത്തില്‍ വയനാടിന്റെ കഥ പറയുന്ന വിഷകന്യക.ഭാംഗിന്റെ പോലെ വിഷകന്യകയുടെ ലഹരിയിലേക്ക് ഗദ്ദാർ ഞങ്ങൾ നയിച്ചു. സമകാലീന സംഭവങ്ങളെ മിത്തുകളായി മാറ്റാനുള്ള എസ്.കെ.യുടെ കഴിവിനെ വാഴ്ത്തി. പിന്നെ ശതപഥബ്രാഹ്മാണത്തിൽ യാഗാദ്ധ്യായങ്ങൾ പഠിച്ചും പഠിപ്പിച്ചും നടന്ന സുകുമാർ അഴീക്കോടിനെ തോല്പിച്ചു ലോകസഭയിലെ തിരഞ്ഞെടുപ്പിലൂടെ വരുന്ന ആദ്യത്തെ സാഹിത്യകാരനെന്ന ഗദ്ദറിന്റെ അറിവ് ഞങ്ങളെ ഞെട്ടിച്ചു. ക.ക. ലേഖകനും , പുലാവും , കവി(മൌനി)യും ഗദ്ദാറിന്റെ വിജ്ഞാന ലഹരിയിൽ മയങ്ങി. ആംബുലൻസിന്റെ നിയന്ത്രണം കാരണവരിലായതിനാലും എല്ലാ ലഹരിയെക്കാളേറെ തന്റെ യൗക്തിക മണ്ഡലത്തിലായതിനാൽ ഗദ്ദറിന്റെ വിഷകന്യകയുടെ ഭാംഗ് അങ്ങേറ്റില്ല.

സോമനെ അന്വേഷിക്കുന്ന ക.ക.ലേഖകൻ
ഗദ്ദാറും കാരണവരും കൂടി മലയാളി കേന്ദ്രത്തിലെ പുസ്തകശാലയിലേക്ക് പോയപ്പോൾ, ക.ക.ലേഖകൻ പൂർണ്ണനായി സോമനെ അന്വേഷിക്കുകയായിരുന്നു. ഇപ്പോൾ വരും കുറച്ചു കഴിഞ്ഞാൽ വരുമെന്നൊക്കെ പറഞ്ഞ് പുലാവും, കവി(മൌനി)യും ചേർന്ന് സമാധാനിപ്പിച്ചുവെങ്കിലും ക.ക.ലേഖകനെ അവിടെ കണ്ട എല്ലാവരോടും ചോദിച്ചു കൊണ്ടിരുന്നു. വനിതകൾക്കായി ബഹളാരത്നം പരിപ്പാടി നടക്കുന്നതിനാൽ അതിന്റെ മെഗാഫിനാലെയിലെങ്കിലും സോമൻ വരാതിരിക്കില്ലെന്ന് കാരണവർ ക.ക.ലേഖകനെ സമാധാനിപ്പിച്ചു. വിഷകന്യകയെ തിരിച്ച് കൊടുത്ത് ഗദ്ദാർ വിചാരം പബ്ലിക്കേഷൻ പുറത്തിറക്കിയ “കമ്മ്യൂണിസ്റ്റുകളുടെ ജനാധിപത്യമെന്ന “ കെ.വേണുവിന്റെ പുസ്തകം കൊണ്ട് തിരിച്ചു വന്നു. പിറ്റേന്ന് നടക്കാനിരിക്കുന്ന സമ്മേളനത്തിലെ ബോറൻ പ്രസംഗങ്ങളെ ഒഴിവാക്കാൻ ഇതു നന്നായിരിക്കുമെന്ന ഗദ്ദാറിന്റെ പ്രസ്താവന കാരണവരുടെ ചുണ്ടിലൊരു പൊടി പുഞ്ചിരി ചിരിവരുത്തി. തുടർന്നു ഒരു തീവ്രവിപ്ലവകാരി തൊഴിൽ പോലും മാറ്റിവെച്ച് എ.എഫ്.ഐയുടെ സംസ്ഥാനസമ്മേളനത്തിലെ ഉഷാപട്നായിക്കിന്റെ(ശ്രീ/സഖാവ്) പ്രസംഗം പീപ്പിൾ ടീവിയിൽ കാത്തിരുന്നപ്പോൾ ആ സമയത്ത് കിട്ടിയത് ടെലിമാർക്കറ്റിങ്ങിൽ ഭാഗ്യരത്നങ്ങളുടെ സ്പോൺസേഡ് പ്രോഗ്രാമായിരുന്നുവെന്ന് തീവ്രവിപ്ലവകാരി സങ്കടം പറഞ്ഞുവെന്ന് കാരണവർ ഗദ്ദാറിനോട് പറഞ്ഞു. ഗദ്ദാർ സ്വതസിദ്ധമാ‍യ ശൈലിയിൽ ചിരിച്ചു.(തീവ്രവിപ്ലവകാരിക്കുള്ള സ്പേസ് കൊടുക്കാൻ കഴിയുമോ ഇല്ലയോ എന്ന ആശങ്കയാൽ നാമകരണം അതു ഇതു തന്നെ) പുലാവിനു കട്ടെഴുതിയ ചിന്തകളിൽ കുറിക്കാനുള്ള കൊട്ടേഷനുകൾ സമ്മേളന സ്ഥലത്തു നിന്ന് കോപ്പിയെടുത്ത് തരാമെന്ന് ഗദ്ദാർ സമ്മതിച്ചു.

കമ്മ്യൂണിസ്റ്റുകളായ പിതാക്കന്മാരും അവരുടെ പുത്രന്മാരും.
ചൈനീസ്സ് വിഭവങ്ങളായ തക്കാളിക്കറിയും ചെമ്മീൻ കറിയും പിന്നെ കുരുമളകിട്ട താറാവിറച്ചിയും ചേർത്തുള്ള ഭക്ഷണശേഷമാണ്, പ്രശ്സ്തനായ ഒരു ബ്ലോഗ്ഗറുടെ (അമ്മാവൻ)(“ശ്രീ“ ഉപയോഗിക്കുന്നതിന്റെ താല്പര്യമറിയാത്തതിനാൽ പിന്നിൽ വെക്കുന്നു വേണമെങ്കിൽ മുന്നിലേക്ക് നീക്കിയിടാൻ Copy+Paste മാത്രം മതി) രാഷ്ട്രീയം ചർച്ചചെയ്തത്. തൊഴിലിൽ നിന്ന് വിരമിച്ച ഒരു സർക്കാർ ജീവനക്കാ‍രന്റെ വലതു പക്ഷ നിലപാടുകളായി കാ‍ണാൻ അയാളിൽ ശശി തരൂരിനോടുള്ള ആരാ‍ധന മാത്രമാണുണ്ടായിരുന്നത്. മാധ്യമ പ്രവർത്തകരും ഇടതുപക്ഷ സഹയാത്രികരുമായ രണ്ട് മക്കളുടെ( ഇഷാൻ,കനിഷ്ക്ക) തന്തയുമായ ( ആവശ്യമെങ്കിൽ “അച്ഛൻ“ എന്നു ആവാം)കക്ഷിയാണ് കോൺഗ്രസ്സിന്റെ വിദേശകാര്യ സഹമന്ത്രിയായി പ്രവർത്തിക്കുന്നതെങ്കിലും , മക്കളെ വളർത്തുന്നതിൽ ആ തരൂർകാരന്റെ രാഷ്ട്രീയത്തെ കാരണവർ അഭിനന്ദിച്ചു. കൂടെ ഒരു ചെവിയിൽ മാത്രം കടുക്കനിട്ടു നടക്കുന്ന മന്ത്രിപുത്രന്റെ തന്തയെ(ഇവിടെ “അച്ഛൻ“ എന്ന ആവശ്യമില്ലെന്നു ഞങ്ങളെല്ലാവരും ഒരു പോലെ സമ്മതിച്ചു) പച്ചക്ക് തെറിവിളിച്ചു.എന്നിട്ട് സഖാവ്. ഇ.എം.എസ്സും, സഖാവ് അനിയനും (ശ്രീധരനും) തമ്മിലുള്ള പിതൃപുത്ര ബന്ധത്തെ കുറിച്ച് ദീർഘമായി വിശദ്ദീകരിച്ചു. ഒരു യഥാർഥ കമ്മ്യൂണിസ്റ്റുകാരന്റെ പിതൃത്വം തന്നെയാണ് സഖാവ്. ഇ.എം.എസ്സ് മകനു നൽകിയതെന്നും അതിന്റെ ഗുണങ്ങളെല്ലാം അനിയനുണ്ടായിരുന്നെന്നും മനസ്സലിഞ്ഞു തന്നെ കാരണവർ വിശദീകരിച്ചപ്പോൾ ക.ക.ലേഖകൻ വികാരഭരിതനായെന്നു പറഞ്ഞു

കൊടുതൂവയും, ഇളനീരും
കൊടുതൂവ ചുമക്ക് നല്ലതെങ്കിൽ , ഇളനീര് ദാ‍ഹത്തിനുമാത്രമല്ലെന്നു കാരണവർ, എന്തെന്ന് പുലാവും,കവി(മൌനി)യും (വിഷയം ക.ക.ലേഖകന്റെതായതിനാൽ തുടർന്നുള്ള വിശദ്ദീകരണം കട്ടെഴുതുന്ന ചിന്തകളിൽ കുറിക്കാൻ ക.ക.ലേഖകനെ ഏല്പിച്ചു.)

1 അഭിപ്രായം:

പുലാവ് പറഞ്ഞു...

കൊടുതൂവ ചുമക്ക് നല്ലതെങ്കിൽ , ഇളനീര് ദാ‍ഹത്തിനുമാത്രമല്ലെന്നു കാരണവർ, എന്തെന്ന് പുലാവും,കവി(മൌനി)യും (വിഷയം ക.ക.ലേഖകന്റെതായതിനാൽ തുടർന്നുള്ള വിശദ്ദീകരണം കട്ടെഴുതുന്ന ചിന്തകളിൽ കുറിക്കാൻ ക.ക.ലേഖകനെ ഏല്പിച്ചു.)